

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിലും പൊലീസിന്റെ അതിക്രമങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന സുചനയും കോടതി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. പ്രതിഷേധത്തിൽ പങ്കെടുത്ത 18 വയസ്സിൽ താഴെയുള്ള, കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത എല്ലാ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകി. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് കോടതി പരിഗണിക്കും.
സമരം നടക്കുമ്പോഴുള്ള സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ ദൃശ്യങ്ങൾ, പൊലീസിന്റെ വയർലെസ് ആശയവിനിമയ റെക്കോർഡുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. പ്രതിഷേധിച്ച വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റൽ ഡാറ്റയോ യാതൊരു കാരണവശാലും പൊതുമധ്യത്തിൽ പ്രസിദ്ധീകരിക്കാനോ പങ്കുവെക്കാനോ പാടില്ല. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കടുത്തതോ പ്രതികാരപരമോ ആയ നടപടികൾ പാടില്ല. മുൻകാല കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത, അറസ്റ്റിലായ 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും അടിയന്തരമായി മോചിപ്പിക്കണം.
വിദ്യാർഥി പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ്, പെല്ലറ്റ് തോക്കുകൾ, റബ്ബർ ബുള്ളറ്റുകൾ, ആണികൾ തറച്ച ലാത്തികൾ, ഇലക്ട്രിക് ബാറ്റണുകൾ തുടങ്ങിയവ ഉപയോഗിച്ച് പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകളുടെ പ്രയോഗത്തിൽ ഒരു വിദ്യാർഥിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതടക്കം ജീവന് ഭീഷണിയായ രീതിയിലുള്ള പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, സമാധാനപരമായ സമരത്തിലേക്ക് അതിക്രമികൾ കടന്നുകൂടുകയും 250-ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയത് വിദ്യാർഥികളാണോ അതോ അക്രമികളാണോ എന്ന് വ്യക്തമാകാനും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ സത്യവസ്ഥ പുറത്തുകൊണ്ടുവരാനും നീതിയുക്തമായ ഒരു അന്വേഷണം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം, ഉത്തർപ്രദേശ്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് വിഷയം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates