

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ പ്രത്യുത്പാദന ശേഷിയെ ദോഷമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷമാണ് അവ ഉപയോഗിക്കാൻ അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സുരക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
"ഇപ്പോൾ ലഭ്യമായ വാക്‌സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വാക്‌സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്‌സിനുകൾ ഉപയോഗിക്കാൻ അനുവാദം നൽകുകയുള്ളൂ", ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാക്‌സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും മന്ത്രാലയം പറഞ്ഞു.
എല്ലാ വാക്‌സിനുകളും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതാണെന്നും വാക്‌സിനുകൾക്കൊന്നും ഇത്തരത്തിലുള്ള പാർശ്വഫലങ്ങളില്ലെന്നും കോവിഡ് കർമ സമിതി അധ്യക്ഷൻ ഡോ എൻ കെ അറോറ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates