യുപിയിൽ അനുമതിയില്ലാതെ മത ഘോഷയാത്രകൾ പാടില്ല; ഉച്ചഭാഷിണി ഉപയോ​ഗത്തിനും നിയന്ത്രണം; കർശന നിർദ്ദേശവുമായി യോ​ഗി

മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സമാധാനവും ഐക്യവും നിലനിർത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും സംഘാടകർ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
Updated on
1 min read

ലഖ്നൗ: അനുമതിയില്ലാതെ മത ഘോഷയാത്രകൾ സംഘടിപ്പിക്കരുതെന്ന നിർദ്ദേശവുമായി ഉത്തർപ്രദേശ് സർക്കാർ. പരമ്പരാഗത മത ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദേശം.  

ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങൾ മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സമാധാനവും ഐക്യവും നിലനിർത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും സംഘാടകർ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പുതിയ പരിപാടികൾക്ക് അനുമതി നൽകേണ്ടതില്ലെന്നാണു തീരുമാനം. 

മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം, എന്നാൽ അതിന്റെ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യോ​ഗി പറഞ്ഞു. 

ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയിൽ സംഘർഷമുണ്ടായിരുന്നു. മഹാരാഷ്‌ട്രയിലും കർണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തർക്കമുണ്ടായത്.  പിന്നാലെയാണ് യുപി സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. പൊലീസിനോട് അതീവ ജാഗ്രത പാലിക്കാനും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാനും നിർദേശമുണ്ട്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com