

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇതുവരെയുണ്ടായ വീഴ്ചകളില്‍ നിന്നും പാഠം പഠിച്ചില്ലേയെന്ന് കോടതി ചോദിച്ചു. മേല്‍നോട്ട സമിതിയുടെ സ്ഥിതി എന്താണെന്നും കോടതി ആരാഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് എന്ന ഡോക്ടര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
രണ്ട് വർഷം മുമ്പ് നടന്ന ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 2024 ൽ കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പാഠം പഠിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അന്ന് നീറ്റിന്റെ കാര്യത്തിലെ ക്രമക്കേടുകള്‍ എങ്ങനെ ഒഴിവാക്കാം എന്ന് പഠിക്കാനായി ഒരു മേല്‍നോട്ട സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും കോടതി ഉത്തരവിട്ടിരുന്നു. വീഴ്ചകളില്‍ നിന്നും എന്‍ടിഎ പാഠം പഠിച്ചില്ല എന്നതാണ് സമീപകാല ആരോപണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാന്‍ സുപ്രീംകോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എന്‍ടിഎയ്ക്് പുറമെ, കേന്ദ്രസര്‍ക്കാരിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രത്തോടും എന്‍ടിഎയോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
നീറ്റ് പരീക്ഷ നടത്തുന്ന ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തന്നെ പിരിച്ചു വിടണമെന്നാണ് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ക്രമക്കേടുകളില്ലാതെ നീറ്റ് പരീക്ഷ നടത്താനായി പുതിയ സമ്പ്രദായം രൂപീകരിക്കണം. പരിക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും കാത്തു സൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates