ബംഗളൂരു: ക്രിസ്മസ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് മാംസം വിളമ്പിയെന്ന കാരണം ചൂണ്ടിക്കാട്ടി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിലെ സെന്റ് പോൾസ് സ്കൂളിനെതിരെയാണ് നടപടി. ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസറുടേതാണ് ഉത്തരവ്.
“ആഘോഷ വേളയിൽ നിങ്ങൾ മാംസം വിളമ്പിയത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇത് വകുപ്പിനും പൊതുജനങ്ങൾക്കും നാണക്കേടുണ്ടാക്കി. അതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ തുറക്കാനാകില്ല", സ്കൂൾ അധികാരികൾക്കയച്ച കത്തിൽ പറയുന്നതിങ്ങനെ. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ജില്ലാ കമ്മീഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്. സസ്യേതര ഭക്ഷണം വിളമ്പി എന്ന കാരണത്താൽ ഒരു സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിടാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും ബൈബിളിൽ വിശ്വസിക്കാനും സ്കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ടെന്നാരോപിച്ച് വലതുപക്ഷ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates