

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരിക്കുലം അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്. നിരവധി പേരുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.
തലധ്വജ രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കൂട്ടത്തോടെ ഓടിയെത്തിയതാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്.
വൈകുന്നേരം നാല് മണിക്കാണ് രഥയാത്ര ആരംഭിച്ചത്. ലക്ഷക്കണക്കിന് ഭക്തരാണ് രഥയാത്രയിൽ പങ്കെടുക്കാനായി പുരി നഗരത്തിൽ എത്തിയത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരെ രഥങ്ങളില്‍ ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നാണ് പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പുരി നഗരത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തര്‍ ഇന്നലെ പുരിയില്‍ എത്തി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വിവിധയിടങ്ങളില്‍ 275-ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഡ്രോണുകള്‍, ഡോഗ് സ്‌ക്വാഡുകള്‍, ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരും വിവിധയിടങ്ങളിലുണ്ട്.
ആഷാഢ മാസത്തില്‍ പുരി ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണിത്. ജഗന്നാഥ ഭഗവാന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ രഥത്തിലേറ്റി പുരിയിലെ തെരുവുകളിലൂടെ എഴുന്നള്ളിക്കും. ഇതിന്റെ ഭാഗമായി രഥയാത്ര കടന്നുപോകുന്ന തെരുവുകള്‍ അലങ്കരിച്ചിട്ടുണ്ട്. നിരവധി കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും രഥയാത്രയ്ക്കായി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ക്ഷണിച്ചിട്ടുണ്ട്.
ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും ജഗന്നാഥനും ബലഭദ്രനും സുഭദ്രയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ഡിച ക്ഷേത്രത്തിലേക്കായിരുന്നു രഥയാത്ര. പതിനായിരക്കണക്കിന് ഭക്തരാണ് രഥയാത്രയില്‍ പങ്കെടുക്കാനായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates