സൈന്യം സര്‍വസജ്ജം; മൂന്ന് പാക് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു; കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം

പാക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്.
സൈന്യം സര്‍വസജ്ജം; മൂന്ന് പാക് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു;  കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം
Updated on
2 min read

ശ്രീനഗര്‍: അതിർത്തിയിൽ പരിധി ലംഘിച്ച് പാകിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്.

സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

കശ്മീരില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളിലെ വെളിച്ചം അണയ്ക്കാനും സൈന്യം നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി.

ജമ്മുവിലെ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണശ്രമമെന്നാണ് സൂചന. കൂട്ടത്തോടെ മിസൈലുകളും ഡ്രോണുകളും വിട്ടായിരുന്നു പാക് ആക്രമണം. ഇത് യഥാസമയം നിര്‍വീര്യമാക്കാന്‍ സേനക്ക് കഴിഞ്ഞു, പത്താന്‍കോട്ട്, സാംബ, അഖ്‌നൂര്‍ മേഖലകളിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍എസ്പുര മേഖലയില്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും വിവരമുണ്ട്.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാവിലെ ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചിരുന്നു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ - ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടര്‍ന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് വെടിവയ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് പേര്‍ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പൗരന്‍മാര്‍ അനാവശ്യ വാഹനയാത്രകള്‍ ഒഴിവാക്കാന്‍ ജമ്മു പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും കിംവദന്തികളോ പരിഭ്രാന്തി സൃഷ്ടിക്കന്നതായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് ജമ്മു പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com