

ഡെറാഡൂൺ; ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്ന് സ്വീകരിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ എത്തിയ മോദി പ്രാർഥന നടത്തി
പ്രളയത്തിൽ തകർന്ന കേദാര്‍നാഥിനെ പുനര്‍നിര്‍മിച്ചു
ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിക്കുന്നതിനൊപ്പം വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2013ല്‍ ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉൾപ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോൾ പുനർനിർമിച്ചിരിക്കുന്നത്. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതിമാ അനാച്ഛാദനത്തിനുശേഷം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേകത്തിലും പങ്കെടുക്കും. കൂടാതെ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മൈസൂരുവില്‍ നിന്നുള്ള ശില്‍പികളാണ് പന്ത്രണ്ടടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി.
400 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്‌നാനഘട്ടങ്ങള്‍, നദിയുടെ പാർശ്വഭിത്തികൾ, പോലീസ് സ്‌റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. അടുത്ത വർഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates