

ന്യൂഡൽഹി: 78 അംഗ മോദി മന്ത്രിസഭയിലെ 42 ശതമാനം പേരും ക്രിമിനൽ കേസിലെ പ്രതികൾ. 78 കേന്ദ്ര മന്ത്രിമാരിൽ 70 പേരും കോടീശ്വരന്മാരാണെന്നും റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുളളത്.
മന്ത്രിസഭയിലെ നാല് പേർക്കെതിരേ കൊലപാതക ശ്രമത്തിനു കേസുണ്ട്. 24 മന്ത്രിമാർക്കെതിരേ ഗുരുതര ക്രിമിനൽ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്.
ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടിയുടെ സ്വത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിയൂഷ് ഗോയലിന് 95 കോടിയുടെയും നാരായൺ റാണെയ്ക്ക് 87 കോടിയുടെയും രാജീവ് ചന്ദ്രശേഖറിന് 64 കോടിയുടെയും സ്വത്തുണ്ട്.
ഏറ്റവും കുറവ് സ്വത്തുളള മന്ത്രിമാരിൽ മുന്നിൽ ത്രിപുരയിൽ നിന്നുളള പ്രതിമ ഭൗമിക് ആണ്. ആറു ലക്ഷം രൂപയുടെ സ്വത്തു മാത്രമേ ഇവർക്കുളളൂ. പശ്ചിമ ബംഗാളിൽ നിന്നുളള ജോൺ ബർലയ്ക്ക് 14 ലക്ഷത്തിന്റെയും രാജസ്ഥാനിൽ നിന്നുളള കൈലാഷ് ചൗധരിക്ക് 24 ലക്ഷത്തിന്റെയും സ്വത്തുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates