

ന്യൂഡൽഹി: ഇറാൻ യുദ്ധം അവസാനിക്കാൻ സാധ്യതകളുണ്ടെന്ന സൂചനകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത്. ലോകത്തെ സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് മോദിയുമായി പങ്കിട്ടു.
ട്രംപുമായി സംസാരിച്ച കാര്യം പ്രധാനമന്ത്രി എക്സിൽ പങ്കിട്ടു. ഇറാനുമായുള്ള സമാധാന ചർച്ചതകളിൽ പുരോഗതിയുണ്ടെന്നുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചത്.
'പ്രസിഡന്റ് ട്രംപിന്റെ ഫോൺ കോൾ ലഭിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രയോജനകരമായ അഭിപ്രായങ്ങൾ പങ്കിട്ടു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നുവെന്നു വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കേണ്ടതും സുരക്ഷിതമായി ആക്സസ് ചെയ്യാവുന്നതുമായി തുടരുന്നുവെന്നു ഉറപ്പാക്കേണ്ടതും മുഴുവൻ ലോകത്തിനും ആവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ബന്ധം നിലനിർത്താൻ ഞങ്ങൾ സമ്മതിച്ചു'- മോദി വ്യക്തമാക്കി.
നേരത്തെ ഇറാനും യുഎസ്- ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇസ്ലാമബാദില്‍ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും തമ്മില്‍ സംസാരിച്ചതായുമാണ് റിപ്പോര്‍ട്ട്.
മേഖലയിലെ സമാധാനത്തിനായി നയതന്ത്രനീക്കങ്ങള്‍ തുടരുകയാണെന്നും എന്നാല്‍, അന്തിമ തീരുമാനമാകാതെ മാധ്യമവാര്‍ത്തകളെ വിശ്വസിക്കരുതെന്നും യുഎസ് വ്യക്തമാക്കി. വിഷയത്തില്‍ വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും, മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങളില്‍ യുഎസ് ചര്‍ച്ചനടത്തില്ലെന്നും കരോളിന്‍ ലീവിറ്റ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ സംസാരിച്ചുവെന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷം ഇല്ലാതാക്കാന്‍ തങ്ങള്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിന്റെ വക്താവ് താഹിര്‍ അന്ദ്രാബി വിജയത്തില്‍ പ്രതികരിച്ചിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ചില സുഹൃത് രാജ്യങ്ങളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ സമാധാനത്തിനായി പാകിസ്ഥാന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates