

ന്യൂഡൽഹി: സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയവർക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാനിലാണ് ഏറ്റവുമധികം പേർ അറസ്റ്റിലായത്. മൂന്ന് പേരാണ് ഇവിടെ ഇതിനകം പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്കു സമീപം കുനൂരിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ പതിമൂന്നുപേരാണ് അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലാണ്.
വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിൽനിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates