

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ 19കാരിയെ കഴുത്തുമുറിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ എന്ന പേരിലാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.
മീററ്റ് ഹാപൂരിലെ ബഹദൂര്‍ഗഡ് മേഖലയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ കേസെടുത്തത്. പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണ്.
പെണ്‍കുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ചാണ് സഹോദരന്‍ സുനില്‍കുമാര്‍ മുറിച്ചത്. തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സഹോദരന്‍ തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മയും സഹോദരനും മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഗ്രാമത്തിലെ ഒരു യുവാവുമായി മകള്‍ അടുപ്പത്തിലായിരുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും ബന്ധം തുടര്‍ന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. ഗര്‍ഭധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള വനത്തിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തിയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
