

Congress leader Rahul Gandhi on Monday acknowledged that the party’s historical failure to adequately address Dalit concerns in the 1980s and 1990s led to the rise of caste-based regional formationsന്യൂഡൽഹി: കഴിഞ്ഞ ദശാബ്ദങ്ങളിൽ ദലിത് സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അഭിസംബോധന ചെയ്യുന്നതിൽ കോൺഗ്രസിന് സംഭവിച്ച വലിയ വീഴ്ചകൾ പരസ്യമായി സമ്മതിച്ച് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പട്ടികജാതി വിഭാഗത്തിന്റെ ദേശീയ യോഗത്തിലാണ് രാഹുലിന്റെ ഈ നിർണ്ണായകമായ ആത്മപരിശോധന. എൺപതുകളിലും തൊണ്ണൂറുകളിലും ദലിത് ജനവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് കൃത്യമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നെങ്കിൽ രാജ്യത്ത് ജാതി സമവാക്യങ്ങൾ അടിസ്ഥാനമാക്കി പുതിയ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ രൂപപ്പെടുകയോ ദലിത് വോട്ടർമാർ കോൺഗ്രസിൽ നിന്നും അകലുകയോ ചെയ്യുമായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന പ്രധാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ ഇനി മുതൽ ദലിത് വിഭാഗങ്ങൾക്ക് കേന്ദ്രസ്ഥാനം നൽകുമെന്ന സൂചനയും അദ്ദേഹം നൽകി.
ദലിത് ജനവിഭാഗങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കുകയും അവർക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസം പകരുകയും ചെയ്ത ബഹുജൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കാൻഷി റാമിനെ രാഹുൽ ഗാന്ധി യോഗത്തിൽ പ്രത്യേകം പ്രകീർത്തിച്ചു. മറുവശത്ത്, പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനും ദലിതരുടെ അവകാശങ്ങൾ ഇല്ലാതാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ദലിത് ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡോ. ബിആർ അംബേദ്കറുടെ ദർശനങ്ങൾ മുൻനിർത്തി കോൺഗ്രസ് ഈ ജനവിഭാഗങ്ങളുടെ പ്രധാന കാവലാളായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒബിസി വിഭാഗങ്ങളുടെ കാര്യത്തിലും കോൺഗ്രസിന് മുൻപ് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് രാഹുൽ തുറന്നുപറഞ്ഞിരുന്നു. തുടർന്ന് രാജ്യവ്യാപകമായി ജാതി സെൻസസ് വേണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കുകയും ഭരണഘടന കൈയ്യിലേന്തി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം പിന്നാക്ക-ദലിത് വിഭാഗങ്ങൾക്കിടയിൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ യുപി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്റെ പാർലമെന്റ് മണ്ഡലമായ റായ്ബറേലി സന്ദർശിച്ച അദ്ദേഹം പ്രമുഖ ദലിത് സ്വാതന്ത്ര്യസമര പോരാളിയായ വീര പാസിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും വലിയ ബഹുജൻ സംഗമത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ, കോൺഗ്രസിന്റെ പട്ടികജാതി വിഭാഗം അധ്യക്ഷൻ രാജേന്ദ്ര പാൽ ഗൗതം ലഖ്‌നൗവിലെത്തി ബിഎസ്പി അധ്യക്ഷ മായാവതിയെ കാണാൻ ശ്രമിച്ചെങ്കിലും ആ കൂടിക്കാഴ്ച നടന്നിരുന്നില്ല. പഴയകാല പാളിച്ചകൾ പരസ്യമായി സമ്മതിച്ചുകൊണ്ട് ദലിത്-പിന്നാക്ക രാഷ്ട്രീയത്തിന് കോൺഗ്രസ് നൽകുന്ന ഈ മുൻഗണന വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates