കര്‍ഷകര്‍ ഭക്ഷണം പാചകം ചെയ്യുന്നു/ ചിത്രം: പിടിഐ
കര്‍ഷകര്‍ ഭക്ഷണം പാചകം ചെയ്യുന്നു/ ചിത്രം: പിടിഐ

ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍, കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യര്‍ത്ഥനയുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ത്ഥന
Published on

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ത്ഥന. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അടുത്ത ആഴ്ച ചര്‍ച്ചയ്ക്കും സന്നദ്ധത അറിയിച്ചു. ന്യൂഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്ന 'ഡല്‍ഹി ചലോ മാര്‍ച്ചി'നെ കണ്ണീര്‍ വാതകവും ജലപീരങ്കിയും കൊണ്ട് പൊലീസ് പ്രതിരോധിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.

' കര്‍ഷകരുമായി ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഡിസംബര്‍ മൂന്നിന് അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷക സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്.  കോവിഡും ശൈത്യകാലവും കണക്കിലെടുത്ത് പ്രക്ഷോഭം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം'-  നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നല്‍കി. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രക്ഷോഭകര്‍ സംഘര്‍ഷം ഉണ്ടാക്കരുതെന്നും, സമാധാനപരമായി സമരം നടത്തണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകമാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതായി യോഗേന്ദ്രയാദവും അറിയിച്ചിട്ടുണ്ട്. കര്‍ഷകസമരം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ അപേക്ഷ നിരസിച്ചു. നേരത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ സമരത്തിന് അനുമതി നിഷേധിച്ചിരുന്നു. 

പ്രതിഷേധക്കാരെ ഇന്നും സംഘു അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു പോകുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com