കോവിഡ് മരുന്നുകളുടെ നികുതിയിളവ് ഡിസംബര്‍ 31 വരെ നീട്ടി

 കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് അനുവദിച്ചിരുന്ന ജിഎസ്ടി നിരക്കിളവ് നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് അനുവദിച്ചിരുന്ന ജിഎസ്ടി നിരക്കിളവ് നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നേരത്തെ സെപ്റ്റംബര്‍ 30 വരെയാണ് ഇളവ് അനുവദിച്ചിരുന്നത്. ഇത് ഡിസംബര്‍ 31 വരെ നീട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) മരുന്നിന് നികുതി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സോള്‍ജിന്‍സ്മ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ഇത് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന എസ്എംഎ മരുന്നിന് കോടികളാണ് വില. 

ബയോ ഡീസലിന്റെ നികുതി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 12 ശതമാനം ഉണ്ടായിരുന്ന നികുതി അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്.  കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും കൗണ്‍സിലില്‍ തീരുമാനമായിരുന്നു. ഇതോടെ ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയും. 

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാനും യോഗം തീരുമാനിച്ചു. നികുതി ചോര്‍ച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.

അതിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍  എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com