

ചെന്നൈ: അണ്ഡാശയ അര്‍ബുദത്തെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തതിനെ തുടര്‍ന്ന് കുട്ടികളുണ്ടാകാത്തത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ലെന്ന് മദ്രാസ് ഹൈക്കോടതി. മാനസിക ക്രൂരത, ഒളിച്ചോട്ടം, ഭൗതിക ആവശ്യങ്ങളെ നിരാകരിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവ് ജസ്റ്റിസ് ആര്‍എംടി ടീക്കാ രാമന്‍, ജസ്റ്റിസ് പി ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
അടിയന്തര സാഹചര്യത്തിലും ജീവന് ഭീഷണിയായ സാഹചര്യത്തിലും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ മാനസിക ക്രൂരതയുടെ കാരണമായി വിശേഷിപ്പിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സയുടെ ഭാഗമായി മാതാപിതാക്കള്‍ക്കൊപ്പം ഭാര്യ താമസിക്കുന്നതിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള ഒളിച്ചോട്ടം എന്ന് വിളിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിന് മുമ്പ് തന്നെ ഭാര്യക്ക് കാന്‍സര്‍ ബാധിച്ചിരുന്നുവെന്നും കുട്ടിയെ പ്രസവിക്കാനുള്ള കഴിവ് ഇല്ലെന്നുള്ള വസ്തുത മറച്ചുവെച്ചതായും ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നിയമപരമായ രീതിയില്‍ ഒളിച്ചോട്ടം, ക്രൂരത എന്നിവ ഭാര്യ ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ഭാര്യ മൂന്ന് തവണ ഗര്‍ഭിണിയായെന്നും ആരോഗ്യകരമായ പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നുവെന്നും കോടതിയില്‍ വാദത്തിനിടെ വ്യക്തമായി. മാത്രമല്ല നാലാമത്തെ ഗര്‍ഭധാരണ സമയത്താണ് ഡോക്ടര്‍ ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ കണ്ടെത്തുന്നതെന്നും തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അണ്ഡാശയ കാന്‍സറാണെന്ന് വ്യക്തമാകുന്നതെന്നും കോടതിയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതിന് ശേഷമാണ് വിവാഹമോചന ഹര്‍ജി തള്ളിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates