ആഗ്ര: താജ്മഹലിന് മുമ്പിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്തതിന് നാല് പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അറസ്റ്റിലായ നാല് പേരും. താജ്മഹൽ പരിസരത്ത് മതപരമോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല. അതിനാൽ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമായാണ് കണക്കാക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കൾ കാവിക്കൊടി വീശുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ താജ്മഹലിലേക്കെത്തുന്ന സന്ദർശകരെ ദേഹ പരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കൾക്ക് കാവിക്കൊടിയുമായി പ്രവേശിക്കാൻ സാധിച്ചതെന്നാണ് അധികൃതർ പറയുന്നത്.
ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂർ ഉൾപ്പെടെയുള്ള നാല് യുവാക്കളാണ് അറസ്റ്റിലായത്. നാല് പ്രതികൾക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് താജ്ഗഞ്ച് പൊലീസ് ഇൻസ്പെക്ടർ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലും താജ്മഹലിനുള്ളിൽ പ്രവേശിച്ച് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി ഉയർത്തിയിരുന്നു. താജ്മഹൽ യഥാർഥത്തിൽ ഒരു ശിവ ക്ഷേത്രമാണെന്ന അവകാശവാദവും ഇവർ നേരത്തെ ഉയർത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates