

ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ കോടതി തള്ളിയിരുന്നു.
പാർലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് പറഞ്ഞു.
1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. 2023 ഏപ്രിൽ 18 മുതൽ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്.
വിവാഹങ്ങൾ നിയമ വിധേയമാക്കാനുള്ള അധികാരം നിയമനിർമ്മാണ സഭകൾക്കാണെന്നും കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നാണ് ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്ര സർക്കാർ വാദിച്ചത്. സ്വവർഗ വിവാഹങ്ങൾ കോടതി നിയമ വിധേയം ആക്കരുത് എന്നും ഇക്കാര്യത്തിൽ തീരുമാനം പാർലമെന്റിന് വിടണമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവർഗ്ഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നായിരുന്നു സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചത്.
ലോകത്തിൽ 34 രാജ്യങ്ങളിലാണ് ഇത് വരെ സ്വവർഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
