

ന്യൂഡല്‍ഹി: യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രിയങ്ക പറഞ്ഞു.
തന്റെ സഹോദരന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ വളരെയേറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം ഒരിക്കലും സൈന്യത്തിനെതിരെ മോശമായി പറയില്ല. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ കടമയാണെന്നും വടനാട് എംപി കൂടിയായ പ്രിയങ്കാഗാന്ധി പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരനെന്ന് അവര്‍ തീരുമാനിക്കേണ്ട. നമ്മുടെ സേനയെ വളരെ ബഹുമാനത്തോടെ കാണുന്ന രാഹുല്‍ഗാന്ധി, ഒരിക്കലും സൈന്യത്തിനെതിരെ പറയില്ല. രാഹുലിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.
ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന വിവാദ പ്രസ്താവനയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ താങ്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമോ' എന്നായിരുന്നു കോടതി ചോദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് രാഹുലിനെ വിമര്‍ശിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ താങ്കള്‍ എന്തു കൊണ്ട് അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചില്ല എന്നും കോടതി ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിആര്‍ഒ ഡയറക്ടര്‍ നൽകിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates