ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്ത വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സർക്കാർ നീക്കത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നടപടി നിയമവിരുദ്ധമാണെന്നും സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
സമരങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് ഉത്തർപ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങൾ കൈമാറിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ഉത്തർപ്രദേശ് സർക്കാർ ട്രിബ്യൂണലുകളിൽ നിയമിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും നിയമം പാലിച്ച് മാത്രമേ ഉത്തർപ്രദേശ് സർക്കാരിന് ആസ്തി കണ്ടുകെട്ടൽ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. സർക്കാർ പരാതിക്കാരെനെയും വിധികർത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവർത്തിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വസ്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കാൻ അവസാന അവസരം നൽകുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ ഉത്തരവ് റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 833  പേര് പ്രതികളാണെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
