ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞതോടെ സെപ്തംബർ ഒന്നോടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി സ്കൂളുകൾ തുറക്കും. ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്.
ഇവിടെ അധ്യാപകരും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. 50% വിദ്യാർഥികളുമായിട്ടായിരിക്കും ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുക. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നിലവിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പ്രവർത്തനം.
രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 50% വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഇതിനൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ഡൽഹിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച തുറക്കും. 6–8 ക്ലാസുകൾ സെപ്റ്റംബർ 8നാണ് ആരംഭിക്കുക.
തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ നാളെ ആരംഭിക്കും. കോളജുകളിൽ ഒന്നാം വർഷക്കാർക്ക് ഒഴികെയുള്ളവർക്കും സാധാരണ നിലയിൽ ക്ലാസുകൾ നടത്തും. കർണാടകയിൽ കോവിഡ് വ്യാപന നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകാർക്ക് സെപ്റ്റംബർ 6 മുതൽ ഓഫ്‍ലൈൻ ക്ലാസ് ആരംഭിക്കാൻ അനുമതി നൽകി.
മഹാരാഷ്ട്രയിൽ കോവിഡ് കുറവുള്ള ഗ്രാമീണ മേഖലയിൽ സ്കൂളുകൾ തുറന്നു. ഹിമാചൽപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates