

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് വീണ്ടും തുറന്നു. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് പല സംസ്ഥാനങ്ങളും സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. ഡൽഹി,തമിഴ്നാട്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയത്.
ഒന്നരവർഷത്തോളം നീണ്ട ഓൺലൈൻ ക്ലാസ് പഠനം അവസാനിപ്പിച്ചാണ് കുട്ടികൾ ഇന്ന് നേരിട്ട് സ്കൂളിൽ എത്തിയിരിക്കുന്നത്. നിർബന്ധിത തെർമൽ സ്ക്രീനിംഗ്, ഉച്ചഭക്ഷണത്തിന് പ്രത്യേക സജ്ജീകരണം, കുട്ടികളെ ഇടവിട്ട സീറ്റുകളിൽ ഇരുത്തണം, ഒരു ക്ലാസ് മുറിയിൽ 50% മാത്രം കസേരകൾ, ഐസൊലേഷൻ റൂം സൗകര്യം എന്നിവയാണ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള പ്രധാന പൊതു നിർദേശങ്ങൾ. രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പല സംസ്ഥാനങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ പ്രവേശന കവാടത്തിൽ തിരക്കൊഴിവാക്കണം. രാവിലെത്തെയും വൈകിട്ടത്തെയും ഷിഫ്റ്റുകൾ തമ്മിൽ ഒരു മണിക്കൂർ എങ്കിലും സമയവ്യത്യാസം വേണം.
ഡൽഹിയിൽ 9 മുതൽ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ തുറക്കും. തമിഴ്നാട്ടിലും 9 മുതൽ 12 വരെ ക്ലാസുകൾ ഇന്ന് ആരംഭിക്കും. കോളജുകളിൽ ഒന്നാം വർഷക്കാർക്ക് ഒഴികെയുള്ളവർക്കും സാധാരണ നിലയിൽ ക്ലാസിലെത്താം. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രാജസ്ഥാനിലും ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും ആണ് തുറക്കുന്നത്. സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
