പത്തുദിവസത്തിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ്, 185 കിലോമീറ്റര്‍ വേഗം; കോവിഡ് വ്യാപനത്തിടെ വീണ്ടും വെല്ലുവിളി 

ഒന്നാമത്തെ ചുഴലിക്കാറ്റായ ടൗട്ടേ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ വലിയ നാശനഷ്ടമാണ് വരുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് അതിതീവ്ര വ്യാപനത്തിനെതിരെ രാജ്യമൊട്ടാകെ പോരാട്ടം തുടരുന്നതിനിടെ, പത്തുദിവസത്തിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് തീരത്ത് എത്തുന്നത് വെല്ലുവിളിയാകുന്നു. ഒന്നാമത്തെ ചുഴലിക്കാറ്റായ ടൗട്ടേ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ വലിയ നാശനഷ്ടമാണ് വരുത്തിയത്. സമാനമായ അപകടസാധ്യതകള്‍ മുന്നില്‍ കണ്ട് കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ് പശ്ചിമംബംഗാള്‍, ഒഡീഷ തീരങ്ങളില്‍.

യാസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ പശ്ചിമബംഗാള്‍-വടക്കന്‍ ഒഡീഷ തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെ പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാം കാറ്റഗറിയില്‍പ്പെട്ട യാസ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലാണ് ഈ സംസ്ഥാനങ്ങള്‍. ദുരന്തനിവാരണ സേനയെ അടക്കം വിന്യസിച്ച് സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

നാലുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്ത് ആഞ്ഞുവീശുമെന്നാണ് പ്രവചനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലും മറ്റും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. കോവിഡ് ചികിത്സയെയും വാക്‌സിനേഷനെയും ഒരു വിധത്തില്‍ ബാധിക്കാത്തവിധത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നതാണ് നിര്‍ദേശം. കടല്‍ത്തീരത്തുള്ള പോര്‍ട്ടുകള്‍ക്കും റിഫൈനറികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com