ചെന്നൈ: കൊവിഷീൽഡ് വാക്‌സിൻ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിൻ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരൻ ആരോപിച്ചത്. ഇയാൾ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ വാക്സിൻ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടർമാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ധേശത്തോടെയാണെന്ന് കമ്പനി അധികൃതർ പറയുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനകയുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീൽഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്‌സിൻ പരീക്ഷണം നടത്തുന്നത്.
ഒക്ടോബർ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്ന് ഇയാൾ വാക്‌സിൻ എടുത്തത്. നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീർഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കമ്പനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി മുന്നോട്ടെത്തുന്നവവരോട് തുടർന്നും ഇത്തരം സമീപനഹ്ങൾ തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates