'ഞങ്ങള്‍ മൂന്നു പേരേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ, ആരും ഒന്നും പറഞ്ഞുമില്ല, പിന്നെങ്ങനെ ഈ കഥകള്‍?'
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. വിവാദങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും പിന്നാലെ വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും സാങ്കല്‍പികം മാത്രമാണെന്നാണ് തരുരിന്റെ പ്രതികരണം. സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവച്ച് കുറിപ്പിലാണ് തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എന്നിവരുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന വിഷയങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഞങ്ങള്‍ മൂന്ന് പേർ മാത്രമാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. ആരും മാധ്യമങ്ങളോട് ഇത്രയും വിശദമായി സംസാരിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞവ മാത്രമാണ്. മറ്റെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പത്രപ്രവര്‍ത്തനത്തെ അപലപിക്കുന്നു- തരൂര്‍ കുറിച്ചു.
പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയടക്കം എല്ലാം നേതാക്കള്‍ക്ക് മുന്നില്‍ അറിയിച്ചെന്നും, തരൂരിനെ വിശ്വാസത്തിലെടുത്തേ പാര്‍ട്ടി മുന്നോട്ടു പോകൂ എന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയെന്ന തരത്തിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം.
വ്യാഴാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു സുപ്രധാന കൂടിക്കാഴ്ച നടന്നത്. ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമുള്ള ചിത്രം തരൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ നടത്തിയ പ്രതികരണങ്ങളില്‍ താന്‍ പാര്‍ട്ടിക്ക് ഒപ്പം തന്നെയാണെന്നും, രാഹുല്‍ ഗാന്ധി തന്റെ നേതാവാണെന്നും വ്യക്തമാക്കിയിരുന്നു.
Shashi Tharoor MP has criticised media reports about his meeting with Congress president Mallikarjun Kharge and Rahul Gandhi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

