

ന്യൂഡല്‍ഹി: ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോള്‍, കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി. ആ ബില്ലിനെക്കുറിച്ച് വ്യക്തമായി പറയാന്‍ തനിക്ക് അറിവില്ല. ഒറ്റനോട്ടത്തില്‍, എന്തെങ്കിലും തെറ്റ് ചെയ്യുന്ന ആര്‍ക്കും ശിക്ഷ ലഭിക്കണം. അത്തരക്കാര്‍ ഉയര്‍ന്ന ഭരണഘടനാ പദവിയോ രാഷ്ട്രീയ പദവിയോ വഹിക്കരുത് എന്നത് ന്യായയുക്തമാണ്. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ചര്‍ച്ച നടക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയ്മിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ടാമത്തെ ബില്ലിനെപ്പറ്റി പറയുകയാണെങ്കില്‍, അതേപ്പറ്റി 2019 ല്‍ തന്നെ ഒരു ലേഖനം താന്‍ എഴുതിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങ്ങ് സര്‍ക്കാര്‍ നിയമവിധേയമാക്കുകയും അതിന് നികുതി ചുമത്തുകയും വേണം. നിങ്ങള്‍ അത് നിരോധിച്ചാല്‍, അത് രഹസ്യമായി നടക്കും. മാഫിയ അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ആ വിഷയം ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയും കൂടുതല്‍ വിശദമായി പഠിക്കുകയും വേണം. അത് സംഭവിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. ബിൽ കാടത്തമെന്നാണ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ബില്ലെന്നും വേണുഗോപാൽ ആരോപിച്ചു. ബില്ലിനെതിരെ എഐഎംഎംഎം നേതാവ് അസദുദ്ദീൻ ഒവൈസി നിരാകരണ പ്രമേയവും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ബിൽ സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിടാനാണ് സാധ്യത.
ഏതെങ്കിലും കേസില്‍ ഒരുമാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
