

മുംബൈ: സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ നടന്‍ ഷീസന്‍ ഖാന്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഷീസന്‍ ഖാന്‍ ആണെന്നതിന് ശക്തമായ തെളിവുകളുണ്ടെന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷീസന്റെ ഹര്‍ജി തള്ളിയത്.
ഷീസന്‍ ഖാന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് തെളിവായി സമര്‍പ്പിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഷീസന് എതിരാണെന്നും വിചാരണ നടത്തണമെന്നും ജസ്റ്റിസ് അജയ് ഗഡ്കരി, ഷര്‍മിള ദേശ്മുഖ് എന്നിവര്‍ വ്യക്തമാക്കി.
2 പേര്‍ തമ്മില്‍ അടുക്കുന്നതും അകലുന്നതും സാധാരണമാണെന്നും ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മറ്റെയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം കണക്കാക്കാനാവില്ലെന്നായിരുന്നു ഷീസന്റെ ന്യായം. തുനിഷയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ യാതൊന്നും തന്നെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും തുനിഷയുടെ മാനസികനില തകരാറിലായിരുന്നെന്നും ആത്മഹത്യപ്രവണത മുന്‍പും കാണിച്ചിട്ടുണ്ടെന്നും ഷീസന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 24നാണ് തുനിഷയെ ഷൂട്ടിങ് സെറ്റിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുനിഷ ശര്‍മ ജീവനൊടുക്കുന്നതിനു തൊട്ടുമുന്‍പ് മുന്‍ കാമുകനും നടനുമായ ഷീസന്‍ ഖാനുമായി 15 മിനിറ്റ് നേരിട്ട് സംസാരിച്ചതായാണ് വിവരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
