റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍; ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ്

ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണെന്ന് സുപ്രീം കോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണെന്ന് സുപ്രീം കോടതി. ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച്  ഉത്തരവിടണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ്, 2015 മാര്‍ച്ച് 24ന് ഐടി നിയമത്തിലെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തതയില്ലാത്ത നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.

ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകള്‍  രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ആയിരത്തോളം കേസുകള്‍ ഇപ്പോള്‍  നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ പിയുസിഎല്‍ ആണ് കോടതിയെ സമീപിച്ചത്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പ്രതികരിച്ചു. അതിശയിപ്പിക്കുന്നതും ഭീകരവുമായ കാര്യങ്ങളാണ് നടക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം.

വകുപ്പ് റദ്ദാക്കുമ്പോള്‍ പതിനൊന്നു സംസ്ഥാനങ്ങളിലായി 229 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 1307 ആയാണ് ഉയര്‍ന്നത്. 570 കേസുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com