നാസിക്: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദ ഖാനെതിരെ തെളിവുണ്ടെന്ന് പ്രത്യക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രധാനപ്രതിയായ നിദ സഹപ്രവര്‍ത്തകയെ ഇസ്ലാം മതത്തിലേക്കും ആചാരങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് പൊലീസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചത്.
പരാതിക്കാരിയെ ബുര്‍ഖ ധരിക്കാന്‍ പഠിപ്പിച്ചതായും ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്കയക്കാന്‍ പദ്ധതിയിട്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇവർക്ക് നിദ മതഗ്രന്ഥങ്ങള്‍ നല്‍കുകയും ഫോണില്‍ മതപഠനത്തിനുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആചാരങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജയ് മിശ്ര കോടതിയില്‍ പറഞ്ഞു.
നാസിക്കിന് പുറത്ത് മലേഗാവിലേക്കും മലേഷ്യയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും അജയ് മിശ്ര വ്യക്തമാക്കി. നിദ പരാതിക്കാരിയെ വീട്ടില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിക്കാനും ഹിജാബും ബുര്‍ഖയും ധരിക്കാനും പ്രേരിപ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു. പേര് 'ഹാനിയ' എന്നുമാറ്റാന്‍ പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്.
കൂട്ടുപ്രതികളായി കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നവരില്‍ ഡാനിഷ് ഷെയ്ഖ് എന്നയാൾ പരാതിക്കാരിയുടെ വിദ്യാഭ്യാസരേഖകളും മറ്റ് സുപ്രധാന രേഖകളും കൈവശപ്പെടുത്തിയതായും ഇമ്രാന്‍ എന്നയാൾ മുഖേന ഇവരെ മലേഷ്യയിലേക്കയക്കാന്‍ പദ്ധതിയിട്ടതായും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. ഗൂഢാലോചനയ്ക്ക് സാമ്പത്തികസഹായം ലഭിച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ ഇരകളുണ്ടോ എന്നറിയാന്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും മിശ്ര കോടതിയില്‍ വാദിച്ചു.
എന്നാല്‍ നിദയുടെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം നിഷേധിച്ചു. മഹാരാഷ്ട്രയില്‍ മത പരിവര്‍ത്തന വിരുദ്ധ നിയമമില്ലെന്ന് അഭിഭാഷകനായ രാഹുല്‍ കാസ്ലിവല്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിത പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം മാത്രമേയുള്ളൂ എന്നും മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രാഹുല്‍ വാദിച്ചു. മെയ് രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates