ഭരണപ്രതിസന്ധിക്കിടെ ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം; സോറന്‍ വിശ്വാസവോട്ടു തേടും; സസ്‌പെന്‍സ് തുടര്‍ന്ന് ഗവര്‍ണര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല
ഹേമന്ത് സോറന്‍/ പിടിഐ
ഹേമന്ത് സോറന്‍/ പിടിഐ
Updated on
1 min read

റാഞ്ചി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടു തേടും.  റായ്പൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാത്രിയോടെ റാഞ്ചിയിലെത്തി. 

എംഎല്‍എമാരെ വലയിലാക്കി ബിജെപി ഭരണം അട്ടിമറിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഹേമന്ത് സോറന്റെ നീക്കം. അതേസമയം ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് തന്നെ കാണാൻ എത്തിയ യുപിഎ പ്രതിനിധി സംഘത്തെ ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഭരണ സ്വാധീനമുപയോഗിച്ച് ഹേമന്ത് സോറൻ കരിങ്കൽ ഖനിക്കുള്ള അനുമതി സ്വന്തം പേരിൽ പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. 

ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം  മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. 81 അംഗ നിയമസഭയിൽ ജെഎംഎം 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിക്ക് 26 എംഎൽഎമാരുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com