സ്റ്റാന്‍ സ്വാമി/ട്വിറ്റര്‍
സ്റ്റാന്‍ സ്വാമി/ട്വിറ്റര്‍

'പരസ്പരം വിളിച്ചിരുന്നത് സഖാവ് എന്ന്; സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് ആണെന്ന് കോടതി

'പരസ്പരം വിളിച്ചിരുന്നത് സഖാവ് എന്ന്; സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് ആണെന്ന് കോടതി
Published on

മുംബൈ: ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ കോടതി. ഭീമാ കോറെഗാവ് കേസില്‍, എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിക്കു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണെന്നാണ് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രത്യേക ജഡ്ജി ഇഡി കോതാലിക്കര്‍ വിധിന്യായത്തില്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമിയും കേസിലെ മറ്റൊരു പ്രതിയും തമ്മില്‍ 140 ഇ മെയിലുകളിലൂടെ ആശയ വിനിമയം നടന്നിട്ടുണ്ട്. പരസ്പരം സഖാക്കള്‍ എന്നാണ് ഇവര്‍ അഭിസംബോധന ചെയ്തിരുന്നത്. സഖാവ് മോഹന്‍ എന്നയാളില്‍നിന്ന് സ്വാമിക്ക് എട്ടു ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. ഇത് മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് ആണെന്നാണ് കരുതുന്നതെന്ന് കോടതി പറഞ്ഞു.

സ്റ്റാന്‍ സ്വാമിയും സംഘടനയിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തി. രാഷ്ട്രീയമായും കായികമായും സര്‍ക്കാരിനെ അട്ടിമറിക്കാനും ഇവര്‍ ഉദ്ദേശിച്ചിരുന്നതായി കോടതി പറഞ്ഞു. 

സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയില്‍ അംഗമായിരുന്നുവെന്നു മാത്രമല്ല, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് വിധിയില്‍ പറയുന്നു.

ഭീമാ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com