

ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ആന്തരിക ശാരീരിക പരിശോധനയ്ക്ക് വിധേയയാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത്തരം പരിശോധനയ്ക്ക് അവളെ നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിന് യാതൊരു അവകാശവുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു.
തന്റെ 11 വയസ്സുള്ള വളര്‍ത്തു മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബംഗ്ലാദേശി സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഉത്തര്‍പ്രദേശില്‍ ജനിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി ഭീഷണിപ്പെടുത്തിയതായും പ്രൊസിക്യൂഷന്‍ ആരോപിക്കുന്നു. തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്ന് അവകാശപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ, സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് അതിജീവിതയ്ക്ക് 11 വയസായിരുന്നില്ലെന്നും അതിനേക്കാള്‍ പ്രായമുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
അതിജീവിതയുടെ അമ്മ ആന്തരിക വൈദ്യപരിശോധനയ്ക്ക് സമ്മതിച്ചിരുന്നെങ്കിലും, പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രധാന വാദം. പരിശോധനയ്ക്ക് പെണ്‍കുട്ടി വിസമ്മതിച്ചത് ജാമ്യം അനുവദിക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ജസ്റ്റിസ് കത്പാലിയ, കുട്ടിയുടെ ശാരീരിക സംശുദ്ധിക്കുള്ള അവകാശത്തെ ശക്തമായി പിന്തുണച്ചു. ഒരു പെണ്‍കുട്ടിയുടെ ശാരീരിക സംശുദ്ധിയെ ബഹുമാനിക്കപ്പെടേണ്ടതുണ്ട്. ആന്തരിക ശാരീരിക പരിശോധനയ്ക്ക് വിധേയയാകാന്‍ അവള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത്തരം പരിശോധനയ്ക്ക് അവളെ നിര്‍ബന്ധിച്ച് അവളുടെ മുറിവില്‍ ഉപ്പുതേക്കാന്‍ ഭരണകൂടത്തിന് യാതൊരു അവകാശവുമില്ല, കോടതി വ്യക്തമാക്കി.
അതിജീവിതയുടെ പ്രായത്തെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെ വാദവും ജഡ്ജി തള്ളി. പെണ്‍കുട്ടിയുടെ ജനനത്തീയതി സ്ഥിരീകരിച്ചുകൊണ്ട് പ്രതി തന്നെ നേരത്തെ സ്‌കൂള്‍ അധികൃതര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ രേഖയുടെ അടിസ്ഥാനത്തില്‍, കുറ്റകൃത്യം നടന്ന സമയത്ത് അതിജീവിതയ്ക്ക് 11 വയസ്സായിരുന്നു പ്രായം. അതിജീവിതയ്ക്ക് എത്ര പ്രായമുണ്ടെന്നാണ് പ്രതി വിശ്വസിക്കുന്നത് എന്ന ചോദ്യത്തിന് പ്രതിഭാഗം അഭിഭാഷകന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ സമ്മതത്തെക്കുറിച്ചുള്ള വിഷയം പ്രതിഭാഗം ഉന്നയിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ സമ്മതത്തെക്കുറിച്ചുള്ള ചോദ്യം തന്നെ ഉയര്‍ന്നു വരാത്തതിനാല്‍, അതിജീവിത പ്രായപൂര്‍ത്തിയാകാത്ത ആളാണോ അതോ പ്രായപൂര്‍ത്തിയായ ആളാണോ എന്നത് പ്രതിക്ക് കാര്യമായ യാതൊരു പ്രയോജനവും ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates