പൂനെ : അപകടത്തെ തുടർന്ന് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്. ലാൻഡിങ്ങിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.
വെള്ളിയാഴ്ച രാത്രി 10:25നാണ് സംഭവം. അപകടത്തെ തുടർന്ന് പൂനെ അന്തരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പൂനെയിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായും തടസ്സപ്പെടുകയും ഇൻഡിഗോ അടക്കമുള്ള വിമാനക്കമ്പനികൾ യാത്രകൾ റദ്ദാക്കുകയും ചെയ്തു.
യാത്രികാലങ്ങളിലെ പതിവു പരിശീലന പറക്കലിനിടെയാണ് സുഖോയ് യുദ്ധ വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമണിത്. മാർച്ച് 5 ന് അസമിലെ കാർബി ആങ്ലോങ് ജില്ലയിൽ സുഖോയ് വിമാനം തകർന്നു വീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
അപകടത്തെത്തുടർന്ന് റൺവേയിലുണ്ടായ തടസ്സങ്ങൾ എത്രയും പെട്ടന്ന് പരിഹരിച്ച് പ്രവർത്തനസജ്ജമാക്കുമെന്ന് വ്യോമസേനയും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും അറിയിച്ചു. റൺവേ സാധാരണനിലയിലാക്കാൻ നാല് മുതൽ ആറു മണിക്കൂർ വരെ സമയം വേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതരും വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ഏറ്റവുമധികം വിമാനങ്ങൾ റദ്ദ് ചെയ്തത് ഇന്റിഗോയാണ്. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികളുടെ സർവീസുകളെയും അപകടം ബാധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates