വരേണ്യവര്‍ഗ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല ; ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി

ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കോവിഡ് വ്യാപനം കണക്കിലെടുത്ത്, പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. 

ഒരാളും ഭിക്ഷ യാചിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുവഴികള്‍ ഒന്നും ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമോ, തൊഴിലോ ഇല്ലാതെ, ഏറ്റവും അടിസ്ഥാനപരമായ ജീവിത സാഹചര്യങ്ങള്‍ പോലും ഇല്ലാതാകുന്ന അവസ്ഥയിലാണ് ആളുകള്‍ ഭിക്ഷാടനത്തിനായി തെരുവിലേക്ക് തള്ളിവിടപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. 

ഇത് സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നമാണ്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നു. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com