

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ കൃത്യമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
ഐ.ജി.പി കിരൺ എസ്. തലവനായ നാലംഗ അന്വേഷണ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഡി.ഐ.ജി, എസ്.എസ്.പി, എ.എസ്.പി എന്നിവരടങ്ങുന്ന ഈ സംഘത്തിലേക്ക് ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസിലെ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും, കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തി കൃത്യമായ അന്വേഷണം ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ബെഞ്ച് വ്യക്തമാക്കി. തങ്ങൾ നൽകിയ 500, 1000 രൂപയുടെ സംഭാവനകൾ ട്രസ്റ്റിൽ എത്തിയിട്ടുണ്ടോ എന്ന് ഭക്തർക്ക് അറിയാൻ തുക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇതേക്കുറിച്ച് പിന്നീട് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ജൂലൈ 13-ന് കേസിൽ ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനും ഉത്തർപ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അന്വേഷണം സിബിഐക്ക് വിടണമെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ മുഖേന ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഓഡിറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ.
ക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച ഫണ്ടിൽ വലിയ തോതിൽ തിരിമറി നടന്നതായി ട്രസ്റ്റ് തന്നെ നൽകിയ പരാതിയിലാണ് ജൂൺ 13-ന് സർക്കാർ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. നിലവിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates