ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് ടിവികെ എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
തിരഞ്ഞെടുപ്പ് പരാതികൾ പരിഹരിക്കാൻ 'ഇലക്ഷൻ പെറ്റീഷൻ' നൽകുകയാണ് വേണ്ടതെന്ന് ഹൈക്കോടതി തന്നെ സമ്മതിക്കുന്നുണ്ടെന്നും, എന്നിട്ടും റിട്ട് ഹർജി പരിഗണിച്ചത് 'അതിശയം' ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ചുള്ള റിട്ട് അധികാരം ഇത്തരമൊരു കേസിൽ ഉപയോഗിച്ചതിനെ കോടതി ചോദ്യം ചെയ്തു. ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ ബാക്കി നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി കെ.ആർ. പെരിയറുപ്പനെ ഒരു വോട്ടിന് തോൽപ്പിച്ചാണ് ശ്രീനിവാസ സേതുപതി വിജയിച്ചത്. പോസ്റ്റൽ ബാലറ്റ് എണ്ണിയതിലെ ക്രമക്കേട് ആരോപിച്ചായിരുന്നു പെരിയറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന് വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടെയുള്ള സഭാ നടപടികളിൽ സേതുപതിയെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടലോടെ സേതുപതിയുടെ വോട്ടവകാശം പുനഃസ്ഥാപിക്കപ്പെട്ടു. കേസിൽ എതിർകക്ഷിയായ പെരിയറുപ്പന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates