

ന്യൂഡൽഹി: കേവലം ഫോൺ കോൾ റെക്കോർഡുകൾ ഹാജരാക്കിയത് കൊണ്ട് മാത്രം ഒരാൾക്ക് അവിഹിത ബന്ധമുണ്ടെന്നോ, അത് കൊലപാതകത്തിലേക്ക് നയിച്ചെന്നോ തെളിയിക്കാനാകില്ലെന്ന് സുപ്രീം കോടതി. 2007-ൽ ഐസിഐസിഐ ബാങ്ക് ജീവനക്കാരനായ കിരൺ സൂര്യവൻഷി കൊല്ലപ്പെട്ട കേസിൽ, ഭാര്യയെയും കാമുകനെയും സുഹൃത്തിനെയും വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ 2010-ലെ വിധി സുപ്രീം കോടതി ശരിവെച്ചു. കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ള ഈ കേസിൽ കുറ്റകൃത്യത്തിന്റെ തുടർച്ച തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
ബാങ്ക് ഉദ്യോഗസ്ഥനായ കിരണിനെ ഭാര്യ മോണിക കിരൺ സൂര്യവൻഷി (ഒന്നാം പ്രതി) ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം, അയൽവാസിയായ കാമുകൻ പ്രകാശ് നാഗ്‌രാജ് പാട്ടീൽ (രണ്ടാം പ്രതി), സുഹൃത്ത് ജ്ഞാനേശ്വർ ഗംഗാറാം മഹാലെ (മൂന്നാം പ്രതി) എന്നിവരുടെ സഹായത്തോടെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം ബൈക്കിൽ കടത്താൻ ശ്രമിക്കവെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. വിചാരണ കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും, പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവരെ വെറുതെവിട്ടിരുന്നു.
ഹൈക്കോടതി വിധി തികച്ചും ന്യായമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, കേസിൽ പൊലീസ് വരുത്തിവെച്ച വീഴ്ചകൾ അക്കമിട്ട് നിരത്തി. കൊലപാതകം നടന്ന രാത്രിയിൽ ഭാര്യ മോണിക കാമുകനെ ഫോണിൽ വിളിച്ച് വരുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ മോണികയുടെ ഫോണിൽ നിന്ന് പ്രകാശിലേക്ക് യാതൊരു കോളുകളും പോയിട്ടില്ലെന്ന് വ്യക്തമായി. വെറും ഫോൺ റെക്കോർഡുകൾ വഴി അവിഹിത ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ഇത് പ്രകാശിന് മോണികയോടുള്ള ഏകപക്ഷീയമായ താല്പര്യം മാത്രമായിരിക്കാം.
കേസിൽ നിർണ്ണായക തെളിവായ കൊലപാതകത്തിന് ഉപയോഗിച്ച അമ്മിക്കല്ല്, സിറിഞ്ച്, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ സംഭവസ്ഥലത്ത് വെച്ച് നിയമപ്രകാരം സീൽ ചെയ്തിരുന്നില്ല. സീൽ ചെയ്യാത്തതിനാൽ ഫോറൻസിക് ലാബിലെ റിപ്പോർട്ടുകൾ വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു.അതിക്രൂരമായ കൊലപാതകം നടന്നുവെന്ന് പറയുന്ന കിടപ്പുമുറിയിൽ നിന്ന് ഒരു തുള്ളി രക്തം പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒപ്പില്ലാത്ത മഹസ്സർ, പൊതുസ്ഥലത്തെ തെളിവ്: വീട് പരിശോധിച്ച മഹസ്സറിൽ ഒന്നാം പ്രതിയായ ഭാര്യയുടെ ഒപ്പ് ഉണ്ടായിരുന്നില്ല. ഒപ്പിടാത്ത വെറും പേപ്പറുകളിലാണ് ഒപ്പിടുവിച്ചതെന്ന് പ്രതി 313-ാം വകുപ്പ് പ്രകാരമുള്ള മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കൊലപാതക ആയുധമായ അമ്മിക്കല്ല് കണ്ടെടുത്തത് ആർക്കും പ്രവേശനമുള്ള പൊതുവായ ഒരു മാലിന്യകൂമ്പാരത്തിൽ നിന്നാണ്. ഇതിനും തെളിവെന്ന നിലയിൽ മൂല്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
മരണസമയം എപ്പോഴാണെന്ന് കൃത്യമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലാത്തതിനാൽ, പ്രതികളെ അവസാനമായി ഒപ്പം കണ്ടുവെന്ന സാക്ഷിമൊഴികളും കോടതി തള്ളി. സാഹചര്യങ്ങളുടെ ചങ്ങലക്കണ്ണികൾ പൊട്ടിയതിനാൽ പ്രതികൾ കുറ്റക്കാരാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി അപ്പീൽ തള്ളുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates