

ന്യൂഡൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന ഹർജി സുപ്രീം കോടതി ജൂലായ് ആറിന് പരിഗണിക്കും. അതുവരെ ഒന്നും സംഭവിക്കില്ലെന്നും ആനകൾ ശക്തരാണെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
'വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ അരിക്കൊമ്പന് വേണ്ടി ഹർജി നൽകിയത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി ആറിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദേശിക്കണമെന്നും നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സർക്കാരുകളോട് തേടണമെന്നും ഹർജിയിൽ പറയുന്നു. ആനത്താരകളേക്കുറിച്ചും ആനകൾ കഴിയുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates