ലോക്കോമോട്ടീവ് ക്യാബിനുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്താണ് സുരേഖ യാദവ് ഈ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 36 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് സെപ്റ്റംബര്‍ 30-ന് വിരമിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോപൈലറ്റാണ് സുരേഖ. 22222-ാം നമ്പര്‍ ട്രെയിന്‍ നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-സിഎസ്എംടി രാജധാനി എക്‌സ്പ്രസിലെ ശിവാജി മഹാരാജ് ടെര്‍മിനല്‍സില്‍ എത്തിയപ്പോള്‍ രേഖ യാദവിനെ സഹ പ്രവര്‍ത്തകര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ ആദരിച്ചു. ഇന്ന് ഇന്ത്യയിലുടനീളം ഏകദേശം 1,500 സ്ത്രീകളാണ് ട്രെയിനുകള്‍ ഓടിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേയിലെ ലോക്കോ പൈലറ്റായ സുരേഖ ചരക്ക് ട്രെയിനുകള്‍ മുതല്‍ സബര്‍ബന്‍ ലോക്കലുകള്‍ വരെയും, സാധാരണ ദീര്‍ഘദൂര ട്രെയിനുകള്‍ മുതല്‍ രാജധാനി, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ വരെയും ഓടിച്ചശേഷമാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്. 1989-ല്‍ അസിസ്റ്റന്റ് ഡ്രൈവറായി കരിയര്‍ ആരംഭിച്ച അവര്‍ 1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ത്തില്‍ മോട്ടോര്‍ വുമണായും ഉയര്‍ന്നു.
മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള അപകടം നിറഞ്ഞ ഭോര്‍ ഘട്ട് പാതയിലൂടെ ഐതിഹാസികമായ ഡെക്കാന്‍ ക്വീന്‍ അവര്‍ ഓടിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍വേ കയറ്റങ്ങളില്‍ ഒന്നായിട്ടാണ് ഈ പാത കണക്കാക്കപ്പെടുന്നത്. 2018-ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍, മോട്ടോര്‍വുമണ്‍, ഗാര്‍ഡ്, ടിക്കറ്റ് ചെക്കര്‍, ആര്‍പിഎഫ് സ്റ്റാഫ് എന്നിവരടങ്ങുന്ന സമ്പൂര്‍ണ്ണ വനിതാ സംഘത്തോടൊപ്പം സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്ക് വനിതാ സ്പെഷ്യല്‍ ലോക്കല്‍ ട്രെയിന്‍ ഓടിച്ചത് സുരേഖ യാദവ് ആയിരുന്നു. അടുത്തിടെ, മുംബൈ-പൂനെ-സോലാപൂര്‍ റൂട്ടില്‍ അഭിമാനകരമായ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനും അവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവയടക്കം നിരവധി നേട്ടങ്ങളാണ് അവരുടെ ഔദ്യോഗിക ജീവിതത്തിലുള്ളത്. സത്താറയില്‍ ജനിച്ച സുരേഖ യാദവ് 1989-ലാണ് സെന്‍ട്രല്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് ഡ്രൈവറായി ചേരുന്നത്. 1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ല്‍ മോട്ടോര്‍ വുമണായും പിന്നീട് 2010-ല്‍ ഘട്ട് ഡ്രൈവര്‍ എന്ന പദവിയിലേക്കും എത്തി. ഈ പദവിയില്‍ ജോലിചെയ്യവെയാണ് മുംബൈയ്ക്കും പുണെയ്ക്കും ഇടയിലുള്ള അപകടം നിറഞ്ഞ ഭോര്‍ ഘട്ട് പാതയിലൂടെ ട്രെയിന്‍ ഓടിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചുത്. കറാഡിലെ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ റെയില്‍വേയില്‍ ജോലിക്കെത്തുന്നത്. പിന്നീട് രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായി അവര്‍.
റെയില്‍വേയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും യാദൃശ്ചികമായി എത്തിപ്പെട്ടതാണെന്നും സുരേഖ യാദവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കൗതുകത്തിനാണ് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുത്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവ് ലഭിച്ചു. അക്കാലത്ത് ഈ ജോലി സ്ത്രീകള്‍ക്ക് അപരിചിതമായിരുന്നെങ്കിലും കുടുംബം വലിയ പിന്തുണ നല്‍കി. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞു. ഒരു വനിതാ ട്രെയിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള തിരക്കേറിയ ഔദ്യോഗിക ജീവിതം ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞു. ജോലി കഠിനമാണ്. കൃത്യമായ സമയക്രമങ്ങളില്ല. യാത്രയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും പ്രശ്നങ്ങളുണ്ടാകാം അവയെ നേരിടാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും തയ്യാറായിരിക്കണം. എന്നാല്‍, അടിസ്ഥാന സാങ്കേതികവിദ്യയുള്ള പഴയ ലോക്കോമോട്ടീവുകളും എഞ്ചിനുകളും മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ പതിപ്പുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ അവസരം ലഭിച്ചു. സ്ത്രീകള്‍ക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാട് മാറിയതില്‍ സന്തോഷമുണ്ട്. ഇന്ന് പുരുഷന്മാര്‍ക്കൊപ്പം ഈ മേഖലയില്‍ ഒട്ടേറെ സ്ത്രീകള്‍ ജോലി ചെയ്യുന്നു. അവര്‍ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. വിരമിച്ച ശേഷം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേഖ യാദവ് പറഞ്ഞു. കര്‍ഷക കുടുംബത്തില്‍ ജനിച്ച യാദവിന്റെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനാണ്. അവരുടെ രണ്ട് ആണ്‍മക്കളും എഞ്ചിനീയര്‍മാരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates