

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പതിറ്റാണ്ടുകൾ നീണ്ട പരമ്പരാഗത കീഴ്‌വഴക്കങ്ങൾ മാറ്റിമറിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സഭാ നടപടികൾക്കിടെ തനിക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ കസേരയിൽ നിന്നെഴുന്നേറ്റ് മന്ത്രിമാർക്കൊപ്പമുള്ള മുൻനിരയിലെ കസേരയിൽ വിജയ് ഇരിപ്പുറപ്പിച്ചത് സഭയ്ക്കുള്ളിലും പുറത്തും വലിയ ശ്രദ്ധ നേടി.
പരമ്പരാഗതമായി സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശത്തുള്ള പ്രത്യേക കസേരയിലാണ് മുഖ്യമന്ത്രിമാർ ഇരിക്കാറുള്ളത്. സീനിയോറിറ്റി അനുസരിച്ച് മറ്റ് മന്ത്രിമാർ തൊട്ടടുത്തുള്ള മുൻനിരകളിലാണ് ഇരിപ്പിടം ഉറപ്പിക്കാറ്. ഉച്ചയ്ക്ക് ശേഷമുള്ള സഭാ സമ്മേളനത്തിനിടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി തന്റെ കസേരയിൽ നിന്ന് മാറിയത്. സഭാനായകനും മുതിർന്ന മന്ത്രിയുമായ കെഎ സെങ്കോട്ടയ്യൻ, മന്ത്രി ആധവ് അർജുന എന്നിവർക്കിടയിലുള്ള സീറ്റിലാണ് വിജയ് വന്നിരുന്നത്. ഇരുവരുമായും വിജയ് സഭയിൽ വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മന്ത്രിമാരും സാമാജികരും അത്യാവശ്യ ഘട്ടങ്ങളിൽ പരസ്പരം സീറ്റുകൾ മാറി സംസാരിക്കാറുണ്ടെങ്കിലും, ഒരു മുഖ്യമന്ത്രി തന്നെ തന്റെ ഇരിപ്പിടം ഉപേക്ഷിച്ച് മന്ത്രിമാർക്കൊപ്പം സാധാരണ രീതിയിൽ ഇരിക്കുന്നത് തമിഴ്‌നാട് നിയമസഭാ ചരിത്രത്തിൽത്തന്നെ അപൂർവ്വ സംഭവമാണ്.
അതേസമയം, നിയമസഭാ നടപടികളിൽ വകുപ്പ് സെക്രട്ടറിമാരുടെ അസാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. കരൂർ തിക്കിലും തിരക്കിലും പെട്ട ദുരന്തം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ സഭ ചർച്ച ചെയ്യുമ്പോൾ വകുപ്പ് മേധാവികൾ ഗാലറിയിൽ ഇല്ലാത്തത് വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഡി.എം.കെ ഭരണകാലത്ത് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സഭയിൽ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും ഉദയനിധി ഓർമ്മിപ്പിച്ചു.
എന്നാൽ, വകുപ്പ് സെക്രട്ടറിമാർ തൊട്ടടുത്തുള്ള 'വാർ റൂമിലിരുന്ന്' സഭാ നടപടികൾ തത്സമയം വീക്ഷിക്കുകയും എംഎൽഎമാർ ഉന്നയിക്കുന്ന വിഷയങ്ങൾ കുറിച്ചെടുക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ആധവ് അർജുന മറുപടി നൽകി. തുടർന്ന് സഭാ നടപടികൾ നടക്കുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ സഭയിൽ നേരിട്ട് സന്നിഹിതരാകണമെന്ന് സ്പീക്കർ ജെസിഡി പ്രഭാകർ നിർദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് സഭയിൽ മുഖ്യമന്ത്രി വിജയ്‌യുടെ അപ്രതീക്ഷിത ഇരിപ്പിടം മാറ്റം അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates