

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന തമിഴക വെട്രി കഴകം തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ രാജ്യസഭാ സീറ്റ് നേടുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്. മെയിലം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിനെത്തുടർന്ന് അണ്ണാ ഡിഎംകെ നേതാവ് സി വി ഷൺമുഖം മെയ് 7-ന് രാജ്യസഭാ അംഗത്വം രാജിവെച്ചതോടെയാണ് ഒഴിവ് വന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ നിലവിൽ സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ പാർട്ടിക്ക് ഈ രാജ്യസഭാ സീറ്റിൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും. എന്നാൽ, ലഭിക്കുന്ന ഈ സീറ്റിൽ ടിവികെ സ്വന്തം സ്ഥാനാർഥിയെ നിർത്തുമോ അതോ സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഭൂരിപക്ഷമില്ലാതിരുന്ന സമയത്ത് ടിവികെ സർക്കാരിന് ആദ്യമായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിന് ഈ സീറ്റ് കൈമാറാൻ സാധ്യതയുണ്ടെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
തിങ്കളാഴ്ച ആരംഭിക്കുന്ന നാമനിർദ്ദേശ പത്രിക സമർപ്പണം ജൂൺ 8 വരെ നീണ്ടുനിൽക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ 9-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11 ആണ്. തുടർന്ന് ജൂൺ 18-ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ് . അന്നുതന്നെ വൈകിട്ട് 5 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates