മുംബൈ : നാസിക്കിലെ ടിസിഎസ് ഓഫീസിൽ ലൈംഗികാതിക്രമവും നിർബന്ധിത മതപരിവർത്തനവും നടന്നുവെന്ന പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവുകൾ. ടിസിഎസ് നാസിക് ബിപിഒ യൂണിറ്റിന്റെ എച്ച്ആർ മേധാവിയായി ആദ്യം അറിയപ്പെട്ടിരുന്ന മകളെ ഗൂഢാലോചനയുടെ ഭാഗമായി തെറ്റായി പ്രതിചേർക്കുകയാണെന്ന് ആരോപിച്ച് നിദ ഖാന്റെ പിതാവ് രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ അടുത്തിടെ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരത് ഉൾപ്പെട്ട വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവർഷത്തിനിടയിൽ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാനുള്ള സമിതിയിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ കെ.കൃതിവാസനും പ്രതികരിച്ചു. പരാതിയിൽ പ്രതിചേർക്കപ്പെട്ട നിദ ഖാൻ എച്ച് ആർ മാനേജർ അല്ലെന്നും ടെലികോളർ ജീവനക്കാരിയാണെന്നും ടാറ്റ കൺസൾട്ടൻസി സർവീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ നാലുവർഷത്തിനിടെ ടിസിഎസ് നാസിക് ഓഫീസിൽ ഉയർന്നുവന്ന പരാതികൾ മൂടിവെക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതായിരുന്നു നിദ ഖാനെതിരെ ഉയർന്ന ആരോപണം. എന്നാൽ നിദ എച്ച്ആർ മാനേജരല്ലെന്നും നേതൃത്വപരമായ ഉത്തരവാദിത്തങ്ങളോ റിക്രൂട്മെന്റ് ചുമതലകളോ അവർക്കുണ്ടായിരുന്നില്ലെന്നും ടിസിഎസ് വ്യക്തമാക്കി. 2021 ൽ ജോലിയിൽ പ്രവേശിച്ച നിദക്ക് എച്ച് ആർ വിഭാഗവുമായി യാതൊരു ബന്ധവുമില്ലെന്നും ഫോൺ വഴി മാർക്കറ്റിങ് നടത്തുന്ന ജൂനിയർ ടെലികോളർ ജീവനക്കാരിയാണ് അവളെന്നും കുടുംബം പ്രതികരിച്ചു.
നിദക്കെതിരെ ഉയരുന്ന ആരോപണങ്ങളൊന്നും സത്യമല്ലെന്നും ലൈംഗികാതിക്രമക്കേസിൽ നാസിക് ആസ്ഥാനമായുള്ള സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരത്ത് അറസ്റ്റിലായതുൾപ്പെടെയുള്ള മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും നിദ ഖാന്റെ പിതാവ് പറഞ്ഞു. നിദ നിലവിൽ ഭിവണ്ടിയിലെ ഭർതൃവീട്ടിലാണ് താമസിക്കുന്നതെന്നും ഗർഭിണിയാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ഇരുപത്തിയേഴു വയസ്സുള്ള സ്ത്രീയെ മൂന്നുവർഷത്തോളം ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ കഴിഞ്ഞ മാർച്ച് 18 നാണ് ആൾദൈവമായ അശോക് ഖരത്തിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമവും ആത്മഹത്യ പ്രേരണയുമടക്കം 8 എഫ്ഐആറുകളാണ് അശോക് ഖരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഇത് വലിയ രാഷ്ട്രീയവിവാദമാണ് സൃഷ്ട്ടിച്ചത്. ഖരത്തിനൊപ്പം ഇടപഴകുന്ന ചിത്രങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് എൻസിപി നേതാവ് രൂപാലി ചക്കങ്കർ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനവും പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെച്ചിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുത്ത ബന്ധമുള്ള ഖരാട്ട് നാസിക്കിലെ ഈശനേശ്വർ മഹാദവേ ക്ഷേത്രത്തിന്റെ ട്രസ്റ്റിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates