കശ്മീരി പണ്ഡിറ്റിന് നേരെ വീണ്ടും ആക്രമണം; അധ്യാപികയെ വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കശ്മീരി പണ്ഡിറ്റിന് നേരെ വീണ്ടും ഭീകരാക്രമണം. അധ്യാപികയെ ഭീകരര്‍ വെടിവെച്ചു കൊന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരി പണ്ഡിറ്റ് തന്നെയായ സര്‍ക്കാര്‍ ജീവനക്കാരനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ടിവി ആര്‍ടിസ്റ്റ് അടക്കമുള്ളവര്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായിരുന്നു.
ജമ്മു ഡിവിഷനിലെ കുല്‍ഗാം ജില്ലയിലാണ് അധ്യാപികയെ ഭീകരര്‍ വെടിവെച്ചു കൊന്നത്. രജ്‌നി ബാല (36) ആണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ പ്രദേശത്തൊട്ടാകെ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മെയ് മാസത്തില്‍ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മെയ് 12ന് ബുദ്ഗാം ജില്ലയിലെ തഹസില്‍ദാര്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെ വെടിവച്ചു കൊന്നതാണ് ആദ്യത്തേത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

