

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നിലപാട് തുടരുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് പടരുന്നു. രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെ വിമര്‍ശിച്ചത്. തരൂര്‍ കപടനാട്യക്കാരന്‍ ആണെന്നും, എന്തിനാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത് എന്നുമാണ് സന്ദീപ് ദീക്ഷിത് ഉയര്‍ത്തുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ അനുഭവം വിവരിച്ച് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ വാർത്താ ഏജൻസിയോടായിരുന്നു പ്രതികരണം.
'ഇന്ത്യയെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' എന്നാണ് സന്ദീപ് ദീക്ഷിത് ഉന്നയിക്കുന്ന ചോദ്യം. ബിജെപിയുടെയോ മോദിയുടെയോ നയങ്ങള്‍ കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ മികച്ചതാണ് എന്ന് വിശ്വസിക്കുന്നു എങ്കില്‍, അത് വ്യക്തമാക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ഒരു കപടനാട്യക്കാരനാണ്. എന്നും സന്ദീപ് ദീക്ഷിത് പറയുന്നു.
തരൂരിന്റെ മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും രംഗത്തെത്തി. പ്രശംസിക്കത്തക്കതായി ഒന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കണ്ടില്ല, തരൂര്‍ അതെങ്ങനെ കണ്ടെത്തിയെന്നുമാണ് സുപ്രിയ ഉന്നയിക്കുന്ന ചോദ്യം. തരൂര്‍ പരാമര്‍ശിച്ച മോദിയുടെ പ്രസംഗത്തില്‍ അസാധാരമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പ്രസംഗത്തിലും അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. പ്രധാനമന്ത്രി നിലപാട് പറയേണ്ട ഒരു പാട് വിഷയങ്ങളില്‍ ഒന്നിലും അദ്ദേഹം ഉത്തരം നല്‍കിയില്ലെന്നും സുപ്രിയ ശ്രീനേറ്റ് പറയുന്നു.
ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വ്യഗ്രതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന തരൂരിന്റെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates