

ന്യൂഡൽഹി: രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലൈ– സെപ്റ്റംബർ) മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) കണക്കുകൾ ഇന്ന് ഔദ്യോഗികമായി പുറത്തുവരും. കണക്കുകൾ പുറത്തു വരുന്നതോടെ രാജ്യം ഔപചാരികമായി മാന്ദ്യത്തിലേക്കു കടക്കും. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണു കണക്കുകൾ പുറത്തു വിടുക.
തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് പഠന റിപ്പോർട്ട് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിൽ ദേശീയ ഉൽപാദനം മുൻകൊല്ലം അതേ കാലയളവിലുള്ളതിനേക്കാൾ ചുരുങ്ങുമ്പോഴാണ് (ജിഡിപിയുടെ നെഗറ്റീവ് വളർച്ച) സമ്പദ്‌രംഗം മാന്ദ്യത്തിലാണ് എന്നു ഔപചാരികമായി കണക്കാക്കുന്നത്.
അതനുസരിച്ച് ഇന്നു പുറത്തു വരുന്ന കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ഇന്ത്യ മാന്ദ്യാവസ്ഥയിലാകും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ അവസ്ഥയിലെത്തുന്നത്. ഏപ്രിൽ–ജൂൺ, ജൂലൈ– സെപ്റ്റംബർ, ഒക്ടോബർ–ഡിസംബർ, ജനുവരി–മാർച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങൾ.
8.6% – 11% വരെ ജിഡിപി ചുരുങ്ങുമെന്നാണു വിവിധ ഏജൻസികൾ വിലയിരുത്തുന്നത്. 2020 – 21 സാമ്പത്തിക വർഷം മൊത്തത്തിലെടുത്താൽ സാമ്പത്തിക രംഗം 9.5% തകർച്ച നേരിടുമെന്നും കരുതുന്നു. റിസർവ് ബാങ്ക് 8.6%, ബാങ്ക് ഓഫ് അമേരിക്ക 7.5%, നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് 12.7%, എസ്ബിഐ 10.7%, ബാർക്ലേസ് 8.5% എന്നിങ്ങനെ വിവിധ ഏജൻസികൾ വ്യത്യസ്തമായ നിരക്കുകളാണ് രണ്ടാം പാദത്തിലേക്കു പ്രവചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates