

ചെന്നൈ: പട്ടാപ്പകൽ തോക്കു ചൂണ്ടി ജീവനക്കാരെ മുൾമുനയിൽ നിർത്തി നടന്ന ഫെഡ് ബാങ്ക് കവർച്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ള സംഘത്തെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ള മുതൽ വീട്ടിൽ സൂക്ഷിച്ച ചെങ്കൽപ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇൻസ്പെക്ടർ അമൽരാജാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
ചെന്നൈ നഗരത്തെ ഞെട്ടിച്ച ബാങ്ക് കവർച്ചയിൽ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ പങ്കും വെളിപ്പെട്ടിരുന്നു. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വർണത്തിൽ ആറര കിലോഗ്രാം കണ്ടെത്തിയത് പൊലീസ് ഇൻസ്പെക്ടറായ അമൽരാജിന്‍റെ വീട്ടിൽ നിന്നാണെന്ന് അന്വേഷണ സംഘം ഇന്ന് വെളിപ്പെടുത്തി.
ഇയാളുടെ ഭാര്യയുടെ ബന്ധുവാണ് നേരത്തേ അറസ്റ്റിലായ സന്തോഷ്. ഇയാളിൽ നിന്നു കിട്ടിയ വിവരം അനുസരിച്ചാണ് അമൽരാജിന്‍റെ ചെങ്കൽപ്പേട്ടിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. കവർച്ചയ്ക്ക് മുമ്പ് അമൽരാജിന് ഇതേപ്പറ്റി വിവരം ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളമുതൽ ഒളിപ്പിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊള്ളമുതൽ വീട്ടിൽ സൂക്ഷിക്കാൻ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ ജി ടിപി അൻപ് പറഞ്ഞു.
അമൽരാജിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കൂടി ചേർക്കുമ്പോൾ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ സ്വർണവും അന്വേഷണസംഘം കണ്ടെത്തി. സ്വർണം ഉരുക്കുന്ന യന്ത്രം വാങ്ങാൻ സഹായിച്ച കോയമ്പത്തൂർ സ്വദേശി ശ്രീവൽസയെയും പൊലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി മുരുകൻ, സൂര്യപ്രകാശ്, ശെന്തിൽ കുമാർ, സന്തോഷ് കുമാർ, ബാലാജി എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates