പ്രതിഷേധം കടുത്തു; മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി ആശുപത്രി 

തൊഴില്‍ സമയത്ത് മലയാളം സംസാരിക്കരുതെന്ന നിര്‍ദേശം വിവാദമായതിന് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: തൊഴില്‍ സമയത്ത് മലയാളം സംസാരിക്കരുതെന്ന നിര്‍ദേശം വിവാദമായതിന് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി. തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ഇതുസംബന്ധിച്ച് ആശുപത്രി അധികൃതരുടെ വിശദീകരണം. 

കഴിഞ്ഞദിവസമാണ് ജി ബി പന്ത് ആശുപത്രി വിചിത്ര ഉത്തരവിറക്കിയത്. തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയായിരുന്നു ഉത്തരവ്. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറഞ്ഞു.

ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മറ്റു ഇന്ത്യന്‍ ഭാഷകള്‍ പോലെ തന്നെ മലയാളവും ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നതുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആശുപത്രി അധികൃതര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചത്. തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com