പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാക്‌സിന്‍ നല്‍കാന്‍ എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി, അവിവാഹിതനായ 40കാരന് വന്ധ്യംകരണം; വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരന്‍ അബോധാവസ്ഥയില്‍, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എന്ന വ്യാജേന ബധിരനും മൂകനുമായ 40കാരന് വന്ധ്യംകരണം നടത്തിയതായി പരാതി
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എന്ന വ്യാജേന ബധിരനും മൂകനുമായ 40കാരന് വന്ധ്യംകരണം നടത്തിയതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് ആരോപണം. ഭിന്നശേഷിക്കാരന്‍ അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാറാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ആശാ വര്‍ക്കര്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ധ്യംകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് 4000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. 

തനിക്കും ഭാര്യയ്ക്കും എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് വാക്‌സിനേഷന്‍ പ്രക്രിയ അറിയില്ലെന്ന് ധ്രുവ് കുമാറിന്റെ സഹോദരന്‍ പറയുന്നു. ആശാ വര്‍ക്കര്‍ വീട്ടില്‍ വന്ന് ധ്രുവ് കുമാറിന് വാക്‌സിന്‍ നല്‍കാന്‍ അനുമതി തേടി. വാക്‌സിന്‍ സ്വീകരിക്കാന്‍ തന്റെ കൂടെ വന്നാല്‍ 3000 രൂപ കുടുംബത്തിന് ലഭിക്കുമെന്ന് ആശാ വര്‍ക്കര്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ധ്രുവിന്റെ ആധാര്‍ കാര്‍ഡും പാസ്ബുക്കും ആശാ വര്‍ക്കര്‍ ആവശ്യപ്പെട്ടതായും സഹോദരന്‍ പറയുന്നു. അവിവാഹിതനില്‍ വന്ധ്യംകരണം നടത്താന്‍ പാടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com