

ന്യൂഡല്‍ഹി: എന്നായാലും സത്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും. പിന്തുണ തന്ന എല്ലാവർക്കും നന്ദി. എഐസിസി ആസ്ഥാനത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി എന്നിവർക്കൊപ്പമെത്തിയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
നേരത്തെ വിധി വന്നതിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ രാഹുൽ കുറിപ്പിട്ടിരുന്നു. വിധി എന്തായാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
വിധി അനുകൂലമായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ്, രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന്, ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുരംഗത്തുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ രാഹുലിനു പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല. അതുകൊണ്ടു കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates