ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി; ചരിത്രം ഇങ്ങനെ (ചിത്രങ്ങള്‍)

ഭാമന്ദിരത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന തുരങ്കമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍
ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളിലെ തുരങ്കം, എഎന്‍ഐ
ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളിലെ തുരങ്കം, എഎന്‍ഐ
Updated on
2 min read

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളില്‍ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന തുരങ്കമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.  തുരങ്കമുഖമാണ് കണ്ടെത്തിയത്. കാലപഴക്കം കൊണ്ട് തുരങ്കം നശിച്ചിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ കുഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാം നിവാസ് ഗോയല്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് എതിര്‍പ്പ് ഒഴിവാക്കാന്‍ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് ചരിത്രം.

1993-ല്‍ താന്‍ എംഎല്‍എ ആയപ്പോള്‍ ഇങ്ങനൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും കേട്ടിരുന്നു. അതിന്റെ ചരിത്രത്തെ കുറിച്ച് ഞാന്‍ അന്വേഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വ്യക്തത ലഭിച്ചിരുന്നില്ലെന്നും ഗോയല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തുരങ്കമുഖം എവിടാണെന്ന് കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍  കൂടുതല്‍ കുഴിച്ചുനോക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാല്‍ നിര്‍മാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹി നിയമസഭാ മന്ദിരത്തിന്റെ ചരിത്രത്തെ കുറിച്ചും ഗോയല്‍ സംസാരിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912ലാണ് കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. ശേഷം സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് 1926ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും ഗോയല്‍ പറഞ്ഞു. 

ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. താന്‍ ആ മുറി തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാന്‍  ഉദ്ദേശിക്കുകയാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി നിര്‍ണായകബന്ധമുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യദിനം മുതല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com